Thursday, November 7, 2013

വയലാർ രാമവർമ്മ -സർഗ്ഗസംഗീതം

ആരണ്യാന്തരഗഹ്വരോദരതപ-
സ്ഥാനങ്ങളിൽ‌, സൈന്ധവോ-
രശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ
ആരന്തർമ്മുഖമിപ്രഞ്ചപരിണാ-
മോത്ഭിന്നസർഗ്ഗക്രിയാ-
സാരം തേടിയലഞ്ഞൂ പണ്ടവരിലെ-
ചൈതന്യമെൻ‌ ദർശനം
ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-
സ്വപ്നങ്ങളിൽ‌, ജീവിത-
പ്രേമം പാടിയ സാമഗാനലഹരീ-
ഹർ‌ഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനി-
ക്കെന്നേക്കുമായ് തന്നതാ-
ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-
യേകാന്തയാഗാശ്രമം‌.
നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌
വർഷിച്ച നാളിൽ‌, ഗതോ-
ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-
ത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടർന്ന ജീവകലികാ-
ജാലങ്ങളിൽ, കാലമേ
നീ ദർശിച്ച രസാനുഭൂതി പകരൂ
മൽ‌ പാനപാത്രങ്ങളിൽ!
ഓരോ ജീവകണത്തിനുള്ളിലുമുണർ‌-
ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-
കാരോപാസനശക്തിയായ്,ചിരതപ-
സ്സങ്കൽ‌പ്പസങ്കേതമായ്,
ഓരോ മാസ്മരലോകവുമുണ്ടതിലെനി-
ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-
ക്കൊണ്ടാകുവോളം വരെ!
വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!
താളം‌ രാഗലയശ്രുതിസ്വരമിവയ്-
ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-
ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!
ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ
പൊൻപ്പൂക്കുലച്ചാർത്തുമായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള-
ത്തൊന്നുമ്മ വച്ചീടവേ..
വീണക്കമ്പികൾ മീട്ടി, മാനവമനോ-
രാജ്യങ്ങളിൽ ചെന്നൂ ഞാൻ;
നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –
പ്പാദസരം നൽകുവാൻ!
കാടത്തത്തെ മനസ്സിലിട്ട കവിയായ്
മാറ്റുന്ന വാല്മീകമു;
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-
സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-
മാവിന്റെ കണ്ണീരുമായ്
മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-
പ്പൂക്കും വനജ്യോത്സ്നകൾ‌!
ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-
ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-
ണീ നീലത്തുകിൽ ശാരദേന്ദുകലയെ-
പ്പാവാട ചാർത്തിക്കുവാൻ
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-
ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-
ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും
ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങുചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-
കൊൾകേ, മുലപ്പാലുമായ്
പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-
ക്കാവട്ടെ ഗീതാഞ്ജലി.

Tuesday, August 14, 2012

കുണ്ഡലിനിപ്പാട്ട്-ശ്രീനാരായണഗുരു

ആടുപാമ്പേ! പുനം തേടു പാമ്പേ! യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ! തിങ്കളും കൊന്നയും ചൂടുമീശൻപദ- പങ്കജം ചേർന്നുനിന്നാടുപാമ്പേ! വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ! ആയിരം കോടി അനന്തൻ നീ ആനന- മായിരവും തുറന്നാടു പാമ്പേ! ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ! പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമേനിയെ- ന്നുള്ളിൽ കളിക്കുമെന്നാടു പാമ്പേ! പേയും പിണവും പിറക്കും ചുടുകാട് മേയും പരമ്പൊരുളാടു പാമ്പേ! പൂമണക്കുംകുഴലാളകം‌പൂകുമാ- കോമളമേനി കണ്ടാടു പാമ്പേ! നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു പാമ്പേ! പൂമലരോനും തിരുമാലുമാരും പൊൻ- പൂമേനി കണ്ടില്ലെന്നാടു പാമ്പേ! കാമനെച്ചുട്ട കണ്ണുള്ള കാലാരി തൻ നാമം നുകർന്നുനിന്നാടു പാമ്പേ! വെള്ളിമലയിൽ വിളങ്ങും വേദപ്പൊരു‌- ളുള്ളിൽകളിക്കുമെന്നാടു പാമ്പേ! എല്ലാമിറക്കിയെടുക്കുമേകൻ പദ- പല്ലവം പറ്റി നിന്നാടു പാമ്പേ! എല്ലായറിവും വിഴുങ്ങി വെറും വെളി- യെല്ലയിലേറി നിന്നാടു പാമ്പേ! എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ! ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു‌- ളെല്ലയിലേറി നിന്നാടു പാമ്പേ! ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ! നാടും നഗരവുമൊന്നായ് നാവിൽനി- ന്നാടു നിൻ നാമമോതീടു പാമ്പേ! ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു- മേകനുമുണ്ടറിഞ്ഞീടു പാമ്പേ! പേരിങ്കൽനിന്നു പെരുരുവെളിയെന്നല്ല പാരാദി തോന്നിയെന്നാടു പാമ്പേ! ചേർന്നുനിൽക്കുമ്പൊരുളെല്ലാം ചെന്താരൊടു നേർന്നുപോമ്മാറു നിന്നോടു പാമ്പേ!